ആടുജീവിതം തൻ്റെ നോവൽ മാത്രമാണെന്നും അതിൽ അനേകം പേരുടെ പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്നും എഴുത്തുകാരൻ ബെന്യാമിൻ. ആടുജീവിതം സിനിമ പുറത്തിറങ്ങിയതോടെ ആടുമായി നോവലിലെ നായകൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് നോവലിസ്റ്റായ ബെന്യാമിൻ വിശദീകരണവുമായെത്തിയത്. കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നുവെന്ന് പറഞ്ഞ് ഫേസ്ബുക്കിലാണ് വിശദീകരണം നൽകിയത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഷുക്കൂർ പ്രവാസ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളാണ് നോവലിന് അടിസ്ഥാനമായതെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.
READ: കങ്കുവയില്‍ പ്രതീക്ഷ നിറച്ച് നടിപ്പിൻ നായകൻ, വമ്പൻ തുകക്ക് സ്വന്തമാക്കാൻ ഓ ടി ടി വമ്പൻമാർ
നോവലിലെ നായകൻ ആടുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കാര്യം ചില മാധ്യമങ്ങളടക്കം അദ്ദേഹത്തോട് ചോദിച്ചത് വിവാദമായിരുന്നു. ആടുജീവിതം സിനിമക്കായി ഈ രംഗം ഷൂട്ട് ചെയ്‌തതായി ബെന്യാമിനും ഇല്ലെന്ന് സംവിധായകൻ ബ്ലെസിയും സിയും പറഞ്ഞതായും വാർത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബെന്യാമിന്റെ വിശദീകരണം.’എന്റെ കഥയിലെ നായകൻ നജീബാണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം. അത് എൻ്റെ നോവൽ ആണ്. നോവൽ. അത് അതിൻ്റെ പുറം പേജിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എൻ്റെ കുഴപ്പമല്ല. നോവൽ എന്താണെന്ന് അറിയാത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങൾ ഉണ്ട്. ഒരായിരം വേദികളിൽ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കൽ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കുക’ കുറിപ്പിൽ ബെന്യാമിൻ പറഞ്ഞു.അതേസമയം, കുഞ്ഞിക്കയാണെന്ന് പറഞ്ഞു രംഗത്ത് വന്നയാളെ താൻ ഒരു കഥയും കേൾക്കാൻ സമീപിച്ചിട്ടില്ലെന്നും ബെന്യാമിൻ പറഞ്ഞു.