അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഡേ മിയാൻ ചോട്ടേ മിയാൻ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വലിയ മുതൽമുടക്കിൽ ഒരുക്കിയ ചിത്രത്തിൽ ആക്ഷൻ, അഭിനേതാക്കൾ, സറ്റൈൽ എന്നിവയുണ്ടെങ്കിലും ആത്മാവില്ലെന്നാണ് പ്രശസ്ത ട്രെയ്ഡ് അനലിസ്റ്റ് തരൺ ആദർശ് പറയുന്നു. സംവിധായകൻ അലി അബ്ബാസ് സഫറിന് ഒരു സുവർണാവസരം ലഭിച്ചുവെങ്കിലും അത് ഉപയോഗിക്കാൻ സാധിച്ചില്ലെന്നും തരൺ ആദർശ് കൂട്ടിച്ചേർത്തു. അഞ്ചിൽ രണ്ടാണ് അദ്ദേഹം റേറ്റിങ് നൽകിയിരിക്കുന്നത്.320 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. പക്ഷേ രാജ്യത്തു നിന്നുള്ള ബോക്സ് ഓഫീസ് വരുമാനം 15.5 കോടി മാത്രമാണ്. ആദ്യ ദിനത്തിലെ പ്രീ ബുക്കിങ് തുകയും ഇതിൽ ഉൾപ്പെടും.
തിയേറ്റർ ഒക്വുപൻസി 30 ശതമാനത്തോളമേ ഉണ്ടായിരുന്നുള്ളൂ. വാരാന്ത്യത്തിൽ വരുമാനം കുറച്ചുകൂടി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതേ സമയം പൃഥ്വിരാജിന്റെ വില്ലൻ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുഖം മൂടി വച്ച് പടച്ചട്ടയ്ക്ക് സമാനമായ തുകൽ കോട്ടും വസ്ത്രം ധരിച്ച് വ്യത്യസ്ത ഗെറ്റപ്പിലെത്തിയ പൃഥ്വിരാജിന്റെ പോസ്റ്ററിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പൃഥ്വിരാജിന്റെ നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്.സിദ്ധാർഥ് ആനന്ദിന്റെ സംവിധാനത്തിൽ ഹൃതിക് റോഷൻ. ദീപിക പദുക്കോൺ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഫൈറ്റർ ആണ് ഈ വർഷം ആദ്യ ദിനം ഏറ്റവും കൂടുതൽ പണം വാരിയ ഹിന്ദി ചിത്രം. രാജ്യത്ത് നിന്ന് 24.6 കോടിയായിരുന്നു സിനിമയുടെ ആദ്യദിന വരുമാനം. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഷാറുഖ് ഖാന്റ ജവാൻ ആദ്യ ദിനം 75 കോടി വരുമാനം നേടിയിരുന്നു.സൊനാക്ഷി സിൻഹ, മാനുഷി ഛില്ലർ, അലായ എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റുമായി ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസാണ് ചിത്രത്തിന്റെ നിർമ്മാണം. വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.