എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ വിശദീകരണത്തോടെ പൊളിഞ്ഞത് സംവിധായകൻ മേജർ രവിയുടെ വാദം. എമ്പുരാൻ സിനിമക്കെതിരെ സംഘ്പരിവാർ വിദ്വേഷ പ്രചാരണം തുടങ്ങിയപ്പോൾ പൃഥ്വിരാജിനെ ആദ്യം കുറ്റപ്പെടുത്തി രംഗത്തെത്തിയത് മേജർ രവിയായിരുന്നു.

Read: March OTT Release: മാർച്ച്‌ മാസത്തിൽ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

മോഹൻലാൽ സിനിമ കണ്ടിട്ടില്ലെന്ന വാദമുന്നയിച്ചായിരുന്നു മേജർ രവി വിമർശനങ്ങളുടെ മുന പൃഥ്വിരാജിലേക്ക് മാത്രമായി തിരിച്ചത്. ഇതിന് പിന്നാലെ വ്യാപക സൈബർ ആക്രമണമാണ് സംഘപരിവാറുകാരിൽ നിന്ന് പൃഥ്വിരാജിനുണ്ടായത്. എന്നാൽ, എല്ലാവർക്കും എല്ലാം അറിയാമെന്ന ആന്‍റണി പെരുമ്പാവൂരിന്‍റെ ഇന്നത്തെ വിശദീകരണത്തോടെ മേജർ രവി ‘ആധികാരികമായി’ പറഞ്ഞ കാര്യങ്ങൾ പൊളിഞ്ഞിരിക്കുകയാണ്.മേജർ രവിയുടെ പ്രസ്താവന മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോൾ ‘എമ്പുരാന്‍റെ കഥ അറിയില്ലെന്ന് ഞാനോ മോഹൻലാലോ പറഞ്ഞിട്ടില്ല, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല’ എന്നാണ് ആന്‍റണി പെരുമ്പാവൂർ പ്രതികരിച്ചത്. എമ്പുരാൻ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം അണിയറ പ്രവർത്തകർ ഒരുമിച്ച് എടുത്തതാണെന്നും ആരുടെയും നിർദേശ പ്രകാരമല്ലെന്നും ആന്‍റണി പെരുമ്പാവൂർ പറഞ്ഞു.

Read: March OTT Release: മാർച്ച്‌ മാസത്തിൽ ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

ആരെയും വേദനിപ്പിക്കാത്ത സിനിമകളുണ്ടാക്കണമെന്നാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ല. സിനിമയുടെ കഥ മോഹൻലാലിന് അറിയാമായിരുന്നു. അതറിയില്ലെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ആരെയും അനുവദിക്കില്ല. ഒരിക്കലും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. എത്രയോ കാലമായി അറിയാവുന്ന ആളുകളാണ് ഞങ്ങൾ. ഈ സിനിമ നിര്‍മിക്കണമെന്ന് ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ്. മുരളി ഗോപിക്ക് അതൃപ്തി ഉണ്ടെന്ന് കരുതുന്നുമില്ല. ആരെയും വേദനിപ്പിക്കാതിരിക്കാനാണ് റീ-എഡിറ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും വിയോജിപ്പുകളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല -ആന്‍റണി പെരുമ്പാവൂർ പറഞ്ഞു.

മേജർ രവിയുടെ അവകാശവാദത്തിനെതിരെ നേരത്തെ പൃഥ്വിരാജിന്‍റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും മറ്റ് പല സിനിമ പ്രവർത്തകരും പ്രതിഷേധമുയർത്തിയിരുന്നു. “അത് വേണ്ടായിരുന്നു മേജർ രവി” എന്നാണ് തനിക്ക് മേജർ രവിയോടും പൃഥ്വിരാജിനെ വേട്ടയാടാൻ ശ്രമിക്കുന്ന മറ്റു ചിലരോടും പറയാൻ ഉള്ളതെന്ന് മല്ലിക സുകുമാരൻ തുറന്നടിച്ചിരുന്നു. പൃഥ്വിരാജിനെ ബലിയാടാക്കാമെന്ന ധാരണ ആർക്കും വേണ്ട. എല്ലാം കഴിഞ്ഞ് സിനിമ ഇറങ്ങിയപ്പോൾ എങ്ങനെ അതിനു പൃഥ്വിരാജ് മാത്രം ഉത്തരവാദി ആകുമെന്നും മല്ലിക സുകുമാരൻ ചോദിച്ചിരുന്നു.മേജർ രവിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് നേരത്തെ വ്യാപക വിമർശനമുയർന്നിരുന്നു. എമ്പുരാൻ ഉഗ്രൻ പടമാണെന്നും ഇങ്ങനെയൊരു പടം ചെയ്യാൻ കഴിഞ്ഞ പൃഥ്വിരാജ് ഭാഗ്യവാൻ ആണെന്നുമായിരുന്നു സിനിമ കണ്ടിറങ്ങിയതിന് ശേഷമുള്ള മേജർ രവിയുടെ പ്രതികരണം. എന്നാൽ, സിനിമ സംഘപരിവാർ കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചതോടെ മേജർ രവി നിലപാട് മാറ്റുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *